ബൈജൂസിൽ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു


എഡ്ടെക് കമ്പനിയായ ബൈജൂസ് വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ആയിരത്തോളം പേരെ കമ്പനി ഒറ്റയടിക്ക് പിരിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ചെലവു ചുരുക്കുന്നതിനായാണ് പിരിച്ചുവിടൽ. മെന്‍ററിങ്, ലോജിസ്റ്റിക്സ്, ട്രെയ്നിങ്, സെയിൽസ്, പോസ്റ്റ് സെയിൽസ്, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. സ്വയം രാജിവയ്ക്കണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇവരുടെ കമ്പനി ഇ–മെയിലുകൾ ഡീആക്ടിവേറ്റ് ചെയ്തു. ഐഡി കാർഡ് തിരിച്ചേൽപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളം പിരിച്ചുവിടുന്ന ജീവനക്കാർക്കു നൽകുമെന്നാണ് സൂചന.


അടുത്തിടെ യുഎസിൽ നിന്നുള്ള വായ്പാദാതാക്കളുമായി തർക്കമുണ്ടായതിനെ തുടർന്ന് നിയമക്കുരുക്കിലായ കമ്പനിക്ക് ഏകദേശം 100 കോടി ഡോളറിന്‍റെ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. നിലവിൽ 50,000ത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്.


ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസിന്‍റെ മൂല്യം ഒരുസമയത്ത് ഏകദേശം 22,000 കോടി ഡോളറിലേക്കെത്തിയിരുന്നു. 2011ൽ ആരംഭിച്ച കമ്പനിയിൽ ആഗോളതലത്തിൽ നിക്ഷേപം വന്നുതുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.



MORE IN LATEST NEW