‘അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു; ബിനു ചേട്ടന്‍ ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ കണ്ടത് വേദനയില്‍ പുളയുന്ന സുധി ചേട്ടനെ’: ലക്ഷ്മി നക്ഷത്ര


മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ കൊല്ലം സുധിയുടെ അകാലത്തിലുള്ള വിയോഗം എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. സുധിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സുധിയുമായുള്ള അവസാന കൂടിക്കാഴ്ചയെക്കുറിച്ചും ബിനു അടിമാലി അടക്കം അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും പറയുകയാണ് അവതാരക ലക്ഷ്മി നക്ഷത്ര.നമ്മുടെ കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍, അതിന്റെ ഒരു വേദന പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. സുധി ചേട്ടനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇതുവരെ സുധിച്ചേട്ടനില്‍ നിന്ന് നോ എന്ന വാക്കോ ദേഷ്യപ്പെടുന്നൊരു മുഖമോ കണ്ടിട്ടില്ല. നല്ലൊരു മനുഷ്യനായിരുന്നു. സുധിച്ചേട്ടന് തുല്യം സുധിച്ചേട്ടന്‍ മാത്രമാണെന്നും ലക്ഷ്മി പറയുന്നു.

സുധി ചേട്ടന്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ കാര്യങ്ങളൊക്കെ തന്നോട് പറയുമായിരുന്നു. തന്റെ മുഖമൊന്ന് വാടി കഴിഞ്ഞാല്‍ ആദ്യം മനസിലാക്കിയിരുന്നതും സുധി ചേട്ടനാണ്. എന്തുപറ്റി എന്റെ പൊന്നിന് എന്ന് ചോദിക്കുമായിരുന്നു. അപകടത്തിന് രണ്ട് ദിവസം മുമ്പ് താന്‍ ചേട്ടനെ കണ്ടതാണ്. അന്ന് താന്‍ ചേട്ടനെ കുറെ ഉപദേശിച്ചിരുന്നു. കാരണം സുധി ചേട്ടന്‍ അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണില്‍ മഞ്ഞ നിറവും വന്നിരുന്നു. ബോഡി ചെക്കപ്പ് നടത്തി എന്താണെന്ന് നോക്കണമെന്നും താന്‍ പറഞ്ഞിരുന്നു. ചെയ്യാമെന്ന് ഉറപ്പ് നല്‍കിയാണ് പോയതെന്നും ലക്ഷ്മി പറയുന്നു.കഴിഞ്ഞ ദിവസം ബിനു ചേട്ടനെ കണ്ടിരുന്നു. അദ്ദേഹം സുഖംപ്രാപിച്ച് വരികയാണ്. സമയമെടുക്കും. എല്ലാവരും ഉറക്കത്തിലായിരുന്നപ്പോഴാണ് അപകടം നടക്കുന്നത്. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്റെ വേദനകളും ബുദ്ധിമുട്ടുകളുമാണ്. എല്ലാം നേരിട്ട് കണ്ടതിന്റെ ട്രോമ ബിനു ചേട്ടനുണ്ടെന്നും ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേര്‍ത്തു.



MORE IN LATEST NEW